Blog

Father’s day

ജൂണ്‍ 21 ലോക പിതൃദിനം. കലവറയില്ലാത്ത സ്‌നേഹവും വാത്സല്യവും പകരുന്ന അച്ഛന്‌ മക്കള്‍ സ്‌നേഹത്തിന്റെ പൂച്ചെണ്ട്‌ സമ്മാനിക്കുന്ന ദിനം. `അച്ഛന്‍’ എന്ന വാക്കിന്‌ ഏതൊരാള്‍ക്കും അവരുടേതായ അര്‍ത്ഥവ്യാപ്‌തിയും നിര്‍വചനങ്ങളുമുണ്ടാകും. എന്നാല്‍ അച്ഛന്‌ പകരം മറ്റൊന്നില്ല. അതിനാല്‍ അച്ഛന്റെ കരുതലിനെ, പുണ്യത്തെ, ത്യാഗത്തെ അനുസ്‌മരിക്കുന്ന പിതൃദിനം അതിവിശിഷ്‌ടം തന്നെയാണ്‌. ഓരോ പിതാവും തന്റെ ചിന്തകളെയും പ്രവൃത്തികളെയും പരിശോധിച്ച്‌ വിചിന്തനം നടത്തി കുടുംബത്തിനും സമൂഹത്തിനും മാര്‍ഗ്ഗദീപമായി മാറുവാന്‍ തക്കവിധം സ്വയം മാറേണ്ട ദിനം കൂടിയാണിത്‌.

അച്ഛന്റെ വാത്സല്യം അനുഭവിക്കാന്‍ ഭാഗ്യം കിട്ടുകയെന്നത്‌ ഏതൊരു വ്യക്തിയുടെയും അനുഗ്രഹമാണ്‌. ഒരു പുരുഷായുസ്സിന്റെ മുഴുവന്‍ ചിന്തയും വിയര്‍പ്പും കുടുംബത്തിനായി ഹോമിച്ച്‌ ഉരുകുമ്പോഴും അത്‌ പുറത്തറിയിക്കാതെ തന്നെ ആശ്രയിക്കുന്നവരെ മുഴുവന്‍ താങ്ങി നിര്‍ത്തും അച്ഛന്‍. അതെ, അരയാല്‌ പോലെ സ്വന്തം കുടുംബത്തിന്‌ മുകളില്‍ പടര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന ഒരു മഹാമേരുവാണ്‌ അച്ഛന്‍. ധാര്‍മ്മിക മൂല്യങ്ങള്‍ സ്വന്തം മക്കള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്ന ദൈവത്തിന്റെ ആള്‍രൂപമാണ്‌ അച്ഛന്‍. വളര്‍ന്ന്‌ വലുതാകുമ്പോള്‍ അച്ഛനെപ്പോലെയാകണമെന്ന പിഞ്ചു കുഞ്ഞിന്റെ വാക്കില്‍ നിറയുന്നത്‌ അച്ഛനെന്ന റോള്‍ മോഡലാണ്‌. അച്ഛന്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന മൂല്യങ്ങള്‍ അറിയാതെ മക്കളിലേക്കും പകര്‍ന്നിറങ്ങും. കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള, ധാര്‍മ്മിക മൂല്യമുള്ള പുതുതലമുറയെ സൃഷ്‌ടിക്കാന്‍ അച്ഛനുള്ള പങ്ക്‌ വളരെ വലുതാണ്‌.

ഭാരതീയ തത്വചിന്തയുടെ സ്വര്‍ണ്ണലിപികളില്‍ കൊത്തിയ വാക്കുകളാണ്‌ മാതാ-പിതാ-ഗുരു-ദൈവം. ഭൂമിയെന്ന മാതാവിന്റെയും, ചിന്തയും മനസ്സുമായ പിതാവിന്റെയും, ബോധമെന്ന ഗുരുവിന്റെയും സാക്ഷാത്‌ക്കാരമാണ്‌ ദൈവസൃഷ്‌ടിയായ മനുഷ്യന്‍. ചിന്തയും മനസ്സും ഒരിക്കലും കാണാന്‍ കഴിയാത്തതുപോലെ തന്നെ അച്ഛനെയും അച്ഛന്റെ ത്യാഗങ്ങളെയും ചിലപ്പോള്‍ നാം കാണാതെ പോകുന്നു. ആ മനസ്സും നാം അറിയാതെ പോകുന്നു. മക്കളുടെ വിജയത്തിനായി പരാതികളില്ലാതെ കഷ്‌ടപ്പാടുകള്‍ സ്വയം വഹിക്കുമ്പോള്‍, കുടുംബമെന്ന കരയില്‍ നിന്ന്‌ കഷ്‌ടപ്പാടെന്ന കയത്തിലേക്ക്‌ ഇറങ്ങുന്ന അച്ഛന്‌ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോകുന്ന സ്‌നേഹവും വാത്സല്യവും അമ്മയെ ഏല്‌പിക്കാറുണ്ട്‌. അതിന്റെ വിലയേറിയ ഒരു പങ്കാണ്‌ അമ്മ തരുന്ന പ്രതിബന്ധങ്ങള്‍ അലട്ടാത്ത സ്‌നേഹത്തിന്റെ പാതിയെന്നും അച്ഛന്റെ കരുതലാണ്‌ അമ്മയുടെ സ്‌നേഹമെന്നും നമുക്ക്‌ മറക്കാതിരിക്കാം.

അച്ഛനെ സുഹൃത്തായി കാണുന്ന ഇന്നത്തെ കാലത്ത്‌ മക്കളുടെ സ്വഭാവ രൂപീകരണത്തിലും ഒപ്പം നന്മയുടെ ചൂണ്ടുപലകയാകാനും അച്ഛന്‌ കഴിയണം. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇന്നത്തെ മക്കള്‍ക്കുണ്ട്‌. മക്കളുടെ ആവശ്യവും അനാവശ്യവും കണ്ടറിഞ്ഞ്‌ വേണ്ട തിരുത്തലുകള്‍ നല്‍കുവാന്‍ സാധിക്കുമ്പോഴാണ്‌ പിതൃത്വം ഉത്തരവാദിത്വപൂര്‍ണ്ണമാകുന്നത്‌. മക്കളുടെ സ്വപ്‌നങ്ങള്‍ക്ക്‌ തങ്ങളുടെ സ്വപ്‌നങ്ങളെക്കാള്‍ നിറമുണ്ടെന്ന്‌ മനസ്സിലാക്കി അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച്‌ ദിശാബോധം നല്‍കുവാനും അച്ഛന്‌ കഴിയണം.

മക്കള്‍ക്കായി സ്വര്‍ഗ്ഗ ലോകം തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന അച്ഛന്‌ പലപ്പേഴും പക്ഷെ കുടുംബത്തോടൊപ്പം ചിലവിടാന്‍ സമയം കിട്ടുന്നില്ലെന്നതാണ്‌ വസ്‌തുത. മക്കള്‍ക്ക്‌ ലോകമെന്നാല്‍ അച്ഛനും അമ്മയുമാണ്‌. സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങള്‍ പങ്കുവയ്‌ക്കാന്‍ അല്‌പമൊന്ന്‌ സ്‌നേഹിക്കാന്‍, അച്ഛന്‍ അടുത്തുണ്ടാവണമെന്ന്‌ അവര്‍ ആഗ്രഹിക്കുമ്പോള്‍ മക്കള്‍ക്കൊപ്പം ചിലവിടാന്‍ സമയം കണ്ടെത്തണം. എന്നാല്‍ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഇവയൊന്നും സാധ്യമാകുന്നില്ലെന്ന്‌ തന്നെ വേണം പറയാന്‍. കാരണം രണ്ട്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അച്ഛനും അമ്മയും ഹോസ്റ്റലില്‍ നില്‍ക്കുന്ന മക്കളും തമ്മിലുള്ള ആത്മബന്ധം എത്രത്തോളമുണ്ടാകുമെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെയാണ്‌ ഇന്നത്തെ നമ്മുടെ പല കുടുംബങ്ങളുടേയും അവസ്ഥയെന്ന്‌ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വ്യക്തിബന്ധങ്ങള്‍ക്ക്‌ വില കല്‌പിക്കാത്ത ഇന്നത്തെ സമൂഹത്തില്‍ അച്ഛന്‌ സുപ്രധാന പങ്ക്‌ വഹിക്കാനുണ്ട്‌. സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാന കണ്ണിയായ കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പത്തില്‍ അച്ഛന്‍ നിറവേറ്റുന്ന കര്‍ത്തവ്യ നിര്‍വ്വഹണം മക്കള്‍ക്ക്‌ മാതൃകയാകണം. തന്റെ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കളോട്‌ എങ്ങനെ പെരുമാറുന്നുവെന്നത്‌ ഓരോ കുട്ടിയും ശ്രദ്ധിക്കുമെന്നും അത്‌ തന്നെയായിരിക്കും അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കും നല്‍കുകയെന്നതും മറക്കരുത്‌.

കാവല്‍ക്കാരും സംരക്ഷകരുമാകേണ്ട അച്ഛന്മാര്‍ തന്നെ പലപ്പോഴും ദുഷ്‌ടശക്തികളായി മാറുന്നുവെന്നത്‌ ഇന്നത്തെ സമൂഹത്തിന്റെ ദുരവസ്ഥയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. പിതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കാതെ സ്വന്തം സ്വാര്‍ത്ഥയ്‌ക്കുവേണ്ടി അച്ഛനെന്ന പേരിനെ അശുദ്ധമാക്കുന്ന ധാരാളം ആളുകളുടെ കഥകള്‍ അനുദിനം നമ്മുടെ കണ്‍മുമ്പിലുണ്ട്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സ്വന്തം ജീവിതം നശിപ്പിക്കുന്നതോടൊപ്പം തന്റെ കുടുംബത്തിന്റെയും മക്കളുടേയും ഭാവി ഇരുട്ടിലാക്കുന്ന ഒട്ടനവധി പിതാക്കന്മാരും ഇന്നത്തെ സമൂഹത്തിലുണ്ട്‌. റോള്‍ മോഡലായ അച്ഛന്റെ ദുര്‍ഗുണങ്ങളും മക്കളിലേക്ക്‌ പകര്‍ന്നിറങ്ങിയാല്‍ പകരം കൊടുക്കേണ്ടി വരുന്നത്‌ തങ്ങളുടെ മക്കളുടെ ഇരുളടഞ്ഞ ജീവിതമായിരിക്കുമെന്ന്‌ ഇത്തരം പിതാക്കന്മാര്‍ മനസ്സിലാക്കണം. ആയതിനാല്‍ പിതൃത്വത്തിന്റെ പവിത്രത മനസ്സിലാക്കി മാതൃകാപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ ഓരോ പിതാവും ശ്രദ്ധിക്കണം.

സ്വാര്‍ത്ഥരായി മാറുന്ന ഇന്നത്തെ തലമുറയ്‌ക്ക്‌ പങ്കു വയ്‌ക്കലിന്റെ സ്‌നേഹവും മധുരവും നിറയ്‌ക്കേണ്ട കടമയും പിതാക്കള്‍ക്കാണെന്നത്‌ മറക്കാതിരിക്കാം. കേവലം പഠനവും മത്സരവും മാത്രമാകാതെ ആത്മീയതയിലൂന്നിയ ജീവിത നിഷ്‌ഠകളും സ്‌നേഹത്തിന്റെ പാഠങ്ങളും മക്കള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കണം. ആത്മവിശ്വാസമെന്ന കരുത്ത്‌ ജീവിതത്തില്‍ സ്വായത്തമാക്കുവാന്‍ ഇതിലൂടെ അവര്‍ക്ക്‌ കഴിയും. അച്ഛന്‍ നല്‍കുന്ന പ്രോത്സാഹനവും പിന്തുണയും മക്കള്‍ക്ക്‌ വലിയ പ്രേരക ശക്തിയാണ്‌. ജീവിതത്തിന്റെ ഉത്തുംഗശ്രേണിയിലെത്താനുള്ള ഊര്‍ജ്ജം അച്ഛന്റെ ചെറിയൊരു വാക്കില്‍ നിന്നുപോലും മക്കള്‍ക്ക്‌ ലഭിക്കും. എന്നും താങ്ങായും കരുതലായും ഊര്‍ജ്ജമായും ഒപ്പം നില്‍ക്കുന്ന അച്ഛന്‍ മക്കളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്‌. അങ്ങനെയാവണം ഓരോ പിതാവും.

ഏത്‌ ന്യൂജനറേഷനായാലും അച്ഛനെന്നാല്‍ താങ്ങാണ്‌, തണലാണ്‌, കരുതലാണ്‌. ജീവിതത്തിലെ ഓരോ അംശവും കരുതല്‍ തരുന്ന അവര്‍ക്ക്‌ അത്‌ തിരികെ കൊടുക്കാനും മക്കള്‍ക്ക്‌ സാധിക്കണം. വാര്‍ദ്ധക്യത്തിലെ അച്ഛനെ തങ്ങളുടെ മകനായി കാണണം; ബഹുമാനത്തോടെ തന്നെ. നിങ്ങളെ കൈപിടിച്ച്‌ നടത്തിയ വഴികളിലൂടെ അവരെ കൈപിടിച്ച്‌ നടത്താന്‍, ചൊല്ലിത്തന്ന വാക്കുകള്‍ അവര്‍ക്കായി മടുപ്പില്ലാതെ സ്‌നേഹപൂര്‍വം തിരിച്ചുചൊല്ലികൊടുക്കാന്‍ നമുക്കാവണം. കാരണം അവരുടെ കൈപിടിച്ചാണ്‌ നാം പിച്ചവച്ച്‌ നടന്നത്‌, അവരുടെ കൈകളിലാണ്‌ ഭയമില്ലാതെ നാം ഉറങ്ങിയത്‌, അവരുടെ ത്യാഗമാണ്‌ നമ്മളെ നാം ആക്കിയത്‌, അവരുടെ സ്വപ്‌നമാണ്‌ നമ്മുടെ ജീവിതം. തിരികെയൊന്നും പ്രതീക്ഷിക്കാതെ അവര്‍ നമുക്കായി ചെയ്‌ത നന്മകള്‍ പുണ്യമായി നമ്മുടെ ജീവിതത്തില്‍ നിറയുമ്പോള്‍ നമിക്കാനാകണം പിതാവെന്ന മഹാ ചൈതന്യത്തെ.

ഫാ. ബിന്‍സ്‌ ചേത്തലില്‍

Source : kottayamad.org